
06/06/2024
കുമളി : സി.പി.എം പ്രവർത്തകയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ച് അശ്ലീല സന്ദേശൾ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കുമളി ശാന്തിഗിരി സ്വദേശിയും ഡി.വൈ.എഫ് ഐ അമരാവതി മേഖല സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ രാജേഷ് രാജുവിൻ്റെ പേരിൽ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
2023 സെപ്റ്റംബറിലാണ് മറ്റൊരു ലോക്കൽ കമ്മിറ്റിയിലെ അംഗം കൂടിയായ വീട്ടമ്മയുടെ പേരിൽ രാജേഷ് രാജു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വനിതാ നേതാവ് തൻ്റെ പേരിൽ അശ്ലീല സന്ദേശങ്ങൾ തയ്യാറാക്കി രാജേഷ് രാജു പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ലോക്കൽ കമ്മിറ്റിക്കും പിന്നീട് ഏരിയാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. എന്നാൽ പാർട്ടി വേണ്ട നിലയിൽ ഇടപെടുകയോ അന്വേഷണം നടത്തുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് കുമളി പോലീസിലും സൈബർ സെല്ലിലും പരാതി നൽകി. പാർട്ടി ഇടപെടൽ ഉണ്ടായതോടെ പോലീസ് വനിതാ നേതാവിൻ്റെ പരാതി അവഗണിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് തെളിവുകൾ നൽകിയാൽ അന്വേഷണം നടത്താമെന്ന് പോലീസ് അറിയിച്ച് മടക്കി അയയ്ക്കുകയായിരുന്നുവെന്ന് വനിതാ നേതാവ് പറയുന്നു.
ഇതേ തുടർന്ന് സി.പി.എം വനിതാ നേതാവിൻ്റെ ഭർത്താവ് നീതിക്കായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പീരുമേട് ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും പരാതി സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് ഉദാസീനതയുണ്ടായതായി കമ്മീഷൻ കണ്ടെത്തി. കുറ്റം സൈബർ സ്വഭാവത്തിലുള്ളതിനാൽ സൈബർ പോലീസിനെ ഉപയോഗിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. ഇടുക്കി സൈബർ പോലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയിൽ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ഗുരുതര കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടോ എന്ന് സൈബർ പോലീസിന് മനസിലാക്കാമായിരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന രാജേഷ് രാജുവിൽ നിന്നും തെളിവുകൾ പോലീസ് കണ്ടെത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പൊതുപ്രവർത്തകയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ രണ്ടാഴ്ചക്കകം നടപടിയെടുത്ത് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ നിർദ്ദേശം.